വടകര: കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ റെനീഷ് ആണ് പിടിയിലായത്. കോട്ടയം പാലായിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് റെനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് സഹകരണ വകുപ്പ് 2025 ഡിസംബർ എട്ടിന് വടകര പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും സെക്രട്ടറിയുമായ സുധീർകുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.